ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ധൂമകേതു! മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തു, 3I/ATLAS.
വിസ്മയങ്ങളുടെ മഹാപ്രപഞ്ചത്തിൽ മനുഷ്യനു സങ്കൽപ്പിക്കാനാകുന്നതിന്നപ്പുറമുള്ള എത്രയെത്ര വിഷയങ്ങൾ! ഉത്തരം കണ്ടെത്താനാകാത്ത എത്രയെത്ര സംഭവങ്ങൾ! സൗരയൂഥത്തിന്റെ അതിരുകൾക്കപ്പുറം, പ്രപഞ്ചത്തിന്റെ ഏതോ അജ്ഞാതകോണിൽനിന്ന് നമ്മെ തേടി ഒരു അതിഥി എത്തിയിരുന്നു; 3I/ATLAS എന്ന ധൂമകേതു! മനുഷ്യചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തയതിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ അന്യഗ്രഹവസ്തുവാണിത്.
കഴിഞ്ഞവർഷം ജൂലൈ ഒന്നിനായിരുന്നു ശാസ്ത്രലോകം അന്യഗ്രഹ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ, സൂര്യന്റെ ഗുരുത്വാകർഷണത്തിനു വഴങ്ങാതെ; വ്യാഴത്തിന്റെ ഭ്രമണപഥവും കടന്ന്, പ്രപഞ്ചത്തിന്റെ ഇരുണ്ട ശൂന്യതയിലേക്കു മടങ്ങുന്നു... ഇനി ഒരിക്കലും ഭൂമിയുടെ വിരുന്നുകാരനായി ആ അന്യഗ്രഹവസ്തു തിരിച്ചുവരില്ല. എന്നാൽ, പോകും മുൻപ് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ചില നിർണായക രഹസ്യങ്ങൾ ശാസ്ത്രജ്ഞർക്കു സമ്മാനിച്ചാണ് 3I/ATLAS മടങ്ങിയത്.
സൗരയൂഥത്തിന്റെ വെളിയിൽനിന്ന് എത്തിയ വസ്തുക്കളിൽ ആദ്യത്തേത് 2017-ൽ കണ്ടെത്തിയ ഓമുവമുവ (1I/Oumuamua) ആണ്. അതിന്റെ സഞ്ചാരംതന്നെ പ്രത്യേക ശൈലിയിലായിരുന്നു. രണ്ടാമത്തേത് 2019-ൽ കണ്ടെത്തിയ ബോറിസോവ് (2I/Borisov). മൂന്നാമതായി എത്തിയ അതിഥിയാണ് 3I/ATLAS. ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പും ചിലിയിലെ അൽമ (ALMA) ടെലിസ്കോപ്പും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാമൻ ശാസ്ത്രലോകത്തിനു നൽകിയത് സമാനതകളില്ലാത്ത അറിവുകളാണ്.
ഏകദേശം 1.5 മൈൽ വ്യാസമുള്ള പാറയും മഞ്ഞും നിറഞ്ഞ അന്യഗ്രഹവസ്തുവിന്റെ രാസഘടന പരിശോധിച്ച ഗവേഷകർ അദ്ഭുതകരമായ കാര്യങ്ങളിലേക്കാണ് എത്തിയത്. പാറകളിൽ കാണപ്പെടുന്ന സിലിക്കേറ്റുകൾ സാധാരണയായി പരൽ രൂപത്തിലോ അല്ലെങ്കിൽ, പ്രത്യേക രൂപമില്ലാതെയോ ആണ് കാണപ്പെടാറുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളിൽ ഇവ പരൽ രൂപത്തിലാണ്. എന്നാൽ 3I/ATLAS-ൽ ഇവ രൂപരഹിതമായാണ് കാണപ്പെട്ടത്. ഇതിനർഥം, വലിയ പ്രക്ഷുബ്ധതകളൊന്നുമില്ലാത്ത, തികച്ചും ശാന്തമായ അന്യഗ്രഹ വ്യൂഹത്തിന്റെ പുറംഭാഗത്താണ് ഇതു രൂപം കൊണ്ടതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
3I/ATLAS-ൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. കൂടാതെ, ഇതിലെ ഹെവി വാട്ടർ -ന്റെ അളവ് നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളേക്കാൾ 30 മടങ്ങ് അധികമാണ്. മൈനസ് 405 ഡിഗ്രി ഫാരൻഹീറ്റിനും താഴെയുള്ള അതിശൈത്യമുള്ള അന്തരീക്ഷത്തിലേ ഈ പ്രതിഭാസം സാധ്യമാകൂ.
മനുഷ്യൻ കണ്ടതിൽ ഏറ്റവും പഴക്കമേറിയ വസ്തു
ജെയിംസ് വെബ് ടെലിസ്കോപ്പ് നടത്തിയ കാർബൺ ഐസോടോപ്പ് പരിശോധനയിൽ ഇതിൽ കാർബൺ13- ന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ഇതിനർഥം പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിൽ; ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ഒന്നാകാം ഇത്. അനുമാനം ശരിയാണെങ്കിൽ മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തുവായിരിക്കും 3I/ATLAS.
കോടിക്കണക്കിന് വർഷം ശൂന്യാകാശത്തിലൂടെ യാത്ര ചെയ്ത് നമ്മളിലേക്ക് എത്തിയ അതിഥി, പ്രപഞ്ചത്തിലെ എല്ലാ സൗരയൂഥങ്ങളും നമ്മുടേതു പോലെ പ്രക്ഷുബ്ധമല്ലെന്നും തികച്ചും ശാന്തമായ പ്രപഞ്ചസാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും തെളിയിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭാവിയിൽ ഇത്തരം വിരുന്നുകാരെ കൂടുതൽ അടുത്തറിയാൻ യൂറോപ്യൻ സ്പേസ് ഏജൻസി, കോമറ്റ് ഇന്റർസെപ്റ്റർ - പോലുള്ള ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിരാ സി. റൂബിൻ ഒബ്സർവേറ്ററി പോലെയുള്ള അത്യാധുനിക ടെലിസ്കോപ്പുകൾ കൂടി സജ്ജമായതോടെ, വരും വർഷങ്ങൾ അന്യഗ്രഹ വസ്തുക്കളെക്കുറിച്ചുള്ള പഠനം സുവർണ കാലഘട്ടമായി മാറുമെന്നാണ് ഗവേഷകലോകത്തിന്റെ വിലയിരുത്തൽ.